മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടു വനിതകൾ നിയമസഭയിലേക്കു മത്സരിക്കുന്പോൾ ഇവരിൽ ഒരാൾ ജയിച്ചാൽ പോലും അത് ചരിത്രമാകും. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ മുസ് ലിം ലീഗിൽനിന്ന് ഒരു വനിതയുണ്ടായിട്ടില്ല.
2021ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ ലീഗിന്റെ നൂർബിന റഷീദ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു 1996 ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽനിന്ന് ഖമറുന്നിസ അൻവറാണ് ആദ്യമായി മുസ്ലിം ലീഗിൽനിന്ന് മത്സരിച്ച വനിത.
എന്നാൽ പരാജയമായിരുന്നു ഫലം. ഇപ്പോൾ പേരാന്പ്ര മണ്ഡലത്തിൽ പാർട്ടിയുടെ യുവമുഖം ഫാത്തിമ തഹ്ലിയയും കൂത്തുപറന്പിൽ ജയന്തി രാജനും മത്സരിക്കുന്പോൾ ഇവർ ചരിത്രം കുറിക്കുമോ എന്നതാണ് ആകാംക്ഷ. രണ്ടും ലീഗിന്റെ സിറ്റിംഗ് മണ്ഡലങ്ങളല്ല. രണ്ടിട ത്തും എൽഡിഎഫിലെ പ്രമുഖരോടാണ് ഇവർക്ക് ഏറ്റുമുട്ടേണ്ടത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടിയായ ഫാത്തിമയെ പാർട്ടിയുടെ തീപ്പൊരി നേതാവെന്നാണ് വിശേഷിപ്പിക്കുന്നത്. പാർട്ടിയിലെ യഥാസ്ഥിതിക മുഖങ്ങളോട് ഏറ്റമുട്ടിയാണ് ഫാത്തിമ തന്റെ രാഷ്ട്രീയ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. എംഎസ്എഫ് മുന്‍ ദേശീയ പ്രസിഡന്റും ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് തഹ്ലിയ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനില്‍നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫാത്തിമ തഹ്ലിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചത്. പേരാന്പ്ര നിയമസഭ മണ്ഡലത്തിൽ മുൻ മന്ത്രിയും എൽ ഡിഎഫ് കൺവീനറുമായ സിപിഎമ്മിന്റെ ടി.പി. രാമകൃഷ്ണനോടാണ് ഫാത്തിമയുടെ ഏറ്റുമുട്ടൽ.
വയനാട് ജില്ലയിലെ ഇരുളം പഞ്ചായത്ത് അംഗമായി 2010ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ജയന്തിരാജൻ എന്ന പേര് ഉയർന്നു വരുന്നത്. ജില്ലയിൽ 2008 മുതൽ മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയന്തി രാജൻ സുൽത്താൻ ബത്തേരിയിൽ മലങ്കര കത്തോലിക്കാ സഭ നടത്തുന്ന ശ്രേയസ് എന്ന എൻ ജി ഒ യുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് പൊതുരംഗത്തേക്ക് വരുന്നത്. 2004 മുതൽ 2010 വരെ ശ്രേയസുമായി ബന്ധപ്പെട്ടുള്ള മൈക്രോഫിനാൻസ് രംഗത്തെ പ്രവർത്തനങ്ങളിലായിരുന്നു സജീവം.
കുടുംബപരമായി കോൺഗ്രസ് പശ്ചാത്തലത്തില്‍നിന്നാണ് 46 കാരിയായ ജയന്തിരാജൻ മുസ്ലിം ലീഗിന്റെ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്.
ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ജയന്തി രാജൻ കൂത്തുപറന്പ് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കമ്യൂണിസ്റ്റ് കോട്ടയിൽ വിജയക്കൊടി പാറിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ജയന്തിക്കുള്ളത്.